ബെര്‍ലിന്‍: ജര്‍മനിയിലെ അടിയന്തര ആരോഗ്യ സേവന മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.
നിസാര ആരോഗ്യ പ്രശ്നങ്ങളുമായി എമര്‍ജന്‍സി വിഭാഗങ്ങളെ സമീപിക്കുന്നവരുടെ എണ്ണം കുറയ്ക്കാനും അതുവഴി ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് വേഗത്തില്‍ ചികിത്സ ഉറപ്പാക്കാനുമാണ് ഈ പുതിയ പരിഷ്കാരം.
കേന്ദ്ര ആരോഗ്യ മന്ത്രി നീന വാര്‍ക്കന്‍ അവതരിപ്പിച്ച ഈ ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു.
പരിഷ്കാരത്തിലെ പ്രധാന നിര്‍ദേശങ്ങള്‍
രോഗികളുടെ നിയന്ത്രണം: ഇനിമുതല്‍ ഒരു രോഗിക്ക് ആംബുലന്‍സ് വേണോ അതോ ഡോക്ടറുടെ ക്ലിനിക്കില്‍ പോയാല്‍ മതിയോ എന്ന് തീരുമാനിക്കുന്നത് രോഗിയല്ല, മറിച്ച് കണ്ട്രോള് റൂമുകളിലെ വിദഗ്ധരായിരിക്കും.
പ്രാഥമിക വിലയിരുത്തലിന് ശേഷം മാത്രമേ അടിയന്തര സഹായം ലഭ്യമാക്കൂ.
112, 116,117 നമ്പറുകളുടെ ഏകോപനം: ആംബുലന്‍സ് സേവനത്തിനുള്ള 112, അടിയന്തരമല്ലാത്ത മെഡിക്കല്‍ സഹായത്തിനുള്ള 116, 117 എന്ന നമ്പറും ഇനി ഡിജിറ്റലായി ബന്ധിപ്പിക്കും.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അക്യൂട്ട് കണ്ട്രോള് സെന്ററുകള്‍ ടെലിമെഡിസിന്‍ വഴിയോ വീടുകളില്‍ ഡോക്ടറെ എത്തിച്ചോ സഹായം നല്‍കും.
ഇന്റഗ്രേറ്റഡ് എമര്‍ജന്‍സി സെന്ററുകള്‍: ആശുപത്രികളില്‍ പ്രത്യേക എമര്‍ജന്‍സി സെന്ററുകള്‍ സ്ഥാപിക്കും. ഇവിടെയെത്തുന്ന രോഗികളെ പരിശോധിച്ച്, അവര്‍ക്ക് അത്യാഹിത വിഭാഗം വേണോ അതോ സാധാരണ ഒപി മതിയോ എന്ന് ഉടന്‍ തീരുമാനിക്കും.
സാമ്പത്തിക ലാഭവും ലക്ഷ്യവും:
ചെലവ് കുറയ്ക്കല്‍: ഈ പരിഷ്കാരത്തിലൂടെ പ്രതിവര്‍ഷം 12 ലക്ഷം അനാവശ്യ എമര്‍ജന്‍സി കേസുകള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്ന് സര്‍ക്കാര്‍ കരുതുന്നു. ഇത് ആകെ കേസുകളുടെ എട്ട് ശതമാനത്തോളം വരും.
സമയ ലാഭം: ആരോഗ്യ പ്രവര്‍ത്തകരുടെ ഏകദേശം 33 ലക്ഷം മണിക്കൂര്‍ ജോലിസമയം ലാഭിക്കാന്‍ ഇതിലൂടെ സാധിക്കും.
ബില്യണ്‍ കണക്കിന് യൂറോയുടെ ലാഭം: അനാവശ്യ ആശുപത്രി വാസങ്ങളും ആംബുലന്‍സ് യാത്രകളും ഒഴിവാക്കുന്നതിലൂടെ 2031 ഓടെ ഒമ്പത് ബില്യണ്‍ യൂറോ (ഏകദേശം 80,000 കോടി രൂപ) ലാഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഗുരുതരമായ പരിക്കേറ്റവര്‍ക്കും ജീവന് അപകടത്തിലായവര്ക്കും മുന്‍ഗണന നല്‍കാനും അനാവശ്യ തിരക്ക് ഒഴിവാക്കി ആരോഗ്യ സംവിധാനത്തെ കൂടുതല്‍ കാര്യക്ഷമമാക്കാനുമാണ് ഈ മാറ്റങ്ങളെന്ന് മന്ത്രി നീന വാര്‍ക്കന്‍ വ്യക്തമാക്കി.